ഒട്ടേറെ ജനകീയ വിഷയങ്ങള്‍ പാലാ പൗരസമിതി എന്ന പ്രസ്ഥാനത്തിലൂടെ പുറത്തുകൊണ്ടുവരികയും അവയ്‌ക്കെല്ലാം തന്നെ പരിഹാരം കണ്ടെത്തുകയും ചെയ്ത പോരാളിയായിരുന്നു ഇന്നലെ അന്തരിച്ച 72 കാരനായ പാലാ തെക്കേക്കര ചുങ്കപ്പുര പി.പോത്തന്‍.
സുനിൽ പാലാ
ഒരിക്കലും ഒരു ജനപ്രതിനിധി ആയിരുന്നില്ലെങ്കിലും ജനപ്രതിനിധികളേക്കാള്‍ ആവേശത്തോടെ ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ഇദ്ദേഹം നിരന്തരം ശ്രമിച്ചുപോന്നു.മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് ഉള്‍പ്പടെ വിവിധ ഉന്നത അധികാര കേന്ദ്രങ്ങളില്‍ നിന്നും ഒട്ടേറെ ഉത്തരവുകള്‍ നേടിക്കൊണ്ട് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പോത്തന് കഴിഞ്ഞു.മിനി സിവില്‍സ്‌റ്റേഷന്‍ വളപ്പില്‍ 5 ലക്ഷം രൂപ മുടക്കി പണിതിട്ടും പൊതുജനങ്ങള്‍ക്ക് ഒരു പ്രയോജനവും കിട്ടാതെ വന്ന കംഫര്‍ട്ട് സ്റ്റേഷന്‍... ചോര്‍ന്നൊലിക്കുന്ന പാലാ കെ.എസ്.ആര്‍.ടി.സി മന്ദിരം... പാലാ സബ്ജയിലില്‍ നിന്നുള്ള മാലിന്യം പുറത്തെക്കൊഴുക്കുന്നത്... നഗരത്തിലെ തെരുവ് നായ് ശല്യം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ പൊതുജന ശ്രദ്ധയിലും അധികാരികളുടെ പക്കലും എത്തിച്ചത് ഈ ഒറ്റയാള്‍ പോരാളിയായിരുന്നു.
ബാങ്ക് ജീവനക്കാരനായി ജീവിതമാരംഭിച്ച പോത്തന്‍ പിന്നീട് അതുവിട്ട് വക്കീല്‍ ഗുമസ്തനായി.ഏതൊരു അഭിഭാഷകനോടും കിടപിടിക്കുന്ന നിയമവൈദഗ്ധ്യം ഗുമസ്തനായ പോത്തന് ഉണ്ടായിരുന്നുവെന്ന്
അഭിഭാഷകര്‍പോലും സാക്ഷ്യപ്പെടുത്തും.
ഒടുവില്‍ ഈ ജോലിയും വിട്ട് പൊതുജനങ്ങളുടെ ആവലാതികള്‍ പരാതിയായി എഴുതിക്കൊടുക്കുന്ന പണിയിലേക്ക് തിരിഞ്ഞു. പാലായിലെ അധികാര കേന്ദ്രമായ പാലാ സിവില്‍ സ്‌റ്റേഷന്റെ നടയോടു ചേര്‍ന്ന് ഒരു കസേരയിലിരുന്ന് നിരന്തരം പരാതികള്‍ എഴുതിക്കൊണ്ടിരുന്ന പോത്തനെ കാണാത്തവരുണ്ടാവില്ല.
ജനകീയ പോരാളിയായിരുന്ന പി.പോത്തന്റെ നിര്യാണത്തില്‍ എം.പി മാരായ ജോസ് കെ.മാണി,ഫ്രാന്‍സിസ് ജോര്‍ജ്,മാണി സി.കാപ്പന്‍ എം.എല്‍.എ,പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍,പ്രതിപക്ഷനേതാവ് പ്രഫ.സതീഷ് ചൊള്ളാനി തുടങ്ങിയവര്‍ അനുശോചിച്ചു.പോത്തന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയിൽ.




0 Comments