ഗാന്ധിജിയെ അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പി യുടെ നിർദ്ദേശം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്.
അഹിംസയുടെ പ്രവാചകനായ ഗാന്ധിജി തോക്കുകളുമായി അക്രമത്തിനു പുറപ്പെടുന്ന വിധത്തിൽ വിവിധതരം വീഡിയോകളാണ് എഐ മുഖേന നിർമ്മിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം ഗാന്ധിജി പുകവലിച്ചു നടക്കുന്ന രീതിയിലും ഗുസ്തിക്കാരനെന്ന രീതിയിലുമുള്ള നിരവധി വീഡിയോകളാണ് വ്യാപകമായി നിർമ്മിച്ചിട്ടുള്ളതെന്ന് പരാതികളിൽ ചൂണ്ടിക്കാട്ടി.
ഗാന്ധിജി നിലകൊണ്ട ആശയങ്ങൾക്ക് എതിരായ രീതിയിൽ ഗാന്ധിജിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് അനുചിതവും അവഹേളനപരവുമാണ്. ഐക്യരാഷ്ട്രസഭപോലും അഹിംസയുടെ പ്രാധാന്യം കണക്കിലെടുത്ത് ഗാന്ധിജയന്തി ദിനത്തെ അന്താരാഷ്ട്രാ അഹിംസാ ദിനമായിട്ടാണ് ആചരിക്കുന്നത്. ലോകം മുഴുവൻ ആദരിക്കുന്ന ഗാന്ധിജിയെ ദുഷ്ടാത്മാവായി ചിത്രീകരിച്ച സംഭവം രാജ്യത്തെ തന്നെ അപകീർത്തിപ്പെടുത്തുന്നതിനു തുല്യമാണ്. 1971ലെ നാഷണൽ ഹോണർ ആക്ട്, 1950 ലെ നെയിംസ് ആൻ്റ് എംബ്ലംസ് ആക്ട്, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, ഐടി ആക്ട് എന്നിവ പ്രകാരം ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് എബി ജെ ജോസ് ആവശ്യപ്പെട്ടിട്ടുള്ളത്.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ എന്തും ചെയ്യാവുന്ന ധാരണ അംഗീകരിക്കപ്പെടാനാവില്ല. ഗാന്ധിജിയും വിമർശനത്തിനതീതമല്ല. എന്നാൽ ഇത്തരം നടപടികൾ വിമർശനമല്ല അധിക്ഷേപമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരുംതലമുറകളിൽ ഗാന്ധിജിയെക്കുറിച്ച് തെറ്റായ ധാരണ പരത്താൻ ഇത്തരം നടപടികൾ ഇടയാക്കും. ഗാന്ധിജിയുടെ ആശയങ്ങളോട് വിയോജിപ്പുള്ളവർ ഇത്തരം സംഭവങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
ഗാന്ധിജിയെ അധിക്ഷേപിക്കുന്ന വീഡിയോകളും ചിത്രങ്ങളും നിർമ്മിക്കുന്നത് വിലക്കാൻ എ ഐ കമ്പനികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു.




0 Comments