വണ്ണപ്പുറം കാളിയാർ എസ്റ്റേറ്റ് വഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡ് രാത്രി മുതൽ പുലർച്ചെ വരെ കാലിത്തൊഴുത്തായി മാറുന്നതായി പരാതി. കാളിയാർ പാലത്തിനും എസ്റ്റേറ്റ് ഫാക്ടറിക്കും ഇടയിലുള്ള റോഡിലാണ് മൃഗങ്ങളുടെ ശല്യം. ഇവിടം കൊടുംവളവുമാണ്. എസ്റ്റേറ്റിൽ പശുക്കളെ ഉടമകൾ മേയാനായി അഴിച്ചുവിടുക പതിവാണ്. ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ വൈകിട്ട് തിരിച്ചെത്തി പ്രധാന റോഡിലാണ് വിശ്രമിക്കുന്നത്.
റോഡ് പൂർണമായും കയ്യടക്കിയാണ് ഇവയുടെ വിശ്രമം. പുലർച്ചെ 6 വരെയാണ് ഇവർ ഇവിടെ കിടക്കുന്നത്. ഇതുവഴി രാത്രി കടന്നുപോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇത് തടസ്സം സൃഷ്ടിക്കുന്നതായി യാത്രക്കാർ പറയുന്നു. ഇവയിൽ ചിലത് അക്രമസ്വഭാവം കാണിക്കുന്നതായും പരാതിയുണ്ട്.
മൃഗങ്ങൾ വിശ്രമിക്കുന്നത് വളവിൽ ആയതിനാൽ പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽപെടുന്നത് പതിവാണ്. ഒരു വർഷം മുൻപ് കന്നുകാലികളെ ഇടിക്കാതിരിക്കാൻ കാർ പെട്ടെന്ന് വെട്ടിച്ചപ്പോൾ വശത്തുള്ള മതിലിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. ഇരുചക്ര വാഹന യാത്രക്കാരും അപകടഭീഷണിയിലാണ്.
അലഞ്ഞുതിരിഞ്ഞ് നടന്ന് യാത്രാ തടസ്സമുണ്ടാക്കുന്ന കന്നുകാലികളുടെ ഉടമകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ കോടിക്കുളം പഞ്ചായത്ത് തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. റോഡിലെ അപകടഭീഷണിക്കെതിരെ പൊതുമരാമത്ത് അധികൃതരും പൊലീസും കർശന നടപടിയെടുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.




0 Comments