സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷങ്ങളില്‍ ഒന്ന്.. പുതുപ്പള്ളിയുടെ ചങ്കിലേറി ചാണ്ടി ഉമ്മന്‍. 52907 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുപ്പള്ളി ചാണ്ടി ഉമ്മന് സമ്മാനിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം രാധാകൃഷ്ണന് 31124 വോട്ടുകള്‍ ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീന്ദ്രനാഥിന് 11544 വോട്ടും ലഭിച്ചു. 613 വോട്ടുകള്‍ നോട്ടയ്ക്കുമുണ്ട്. ഉമ്മന്‍ ചാണ്ടിക്കു നല്‍കാത്ത ഭൂരിപക്ഷമാണു പുതുപ്പള്ളി ചാണ്ടി ഉമ്മന് നല്‍കിത്. ഇക്കുറി പോസറ്ററുകളും പ്രചാരണ ബോര്‍ഡുകളും ഇല്ലാതെയാണു ചാണ്ടി ഉമ്മന്‍ വോട്ട് അഭ്യര്‍ഥിച്ചത്. സൈക്കിളില്‍ എത്തി എല്ലാവരെയും കണ്ടും കുശലം പറഞ്ഞും ലാളിത്യം നിറഞ്ഞ പ്രചാരണം. അരനൂറ്റാണ്ടുകാലം ഉമ്മന്‍ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2023ല്‍ അദ്ദേഹത്തിന്റെ വേര്‍പാടിനെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി കോട്ട കാത്തു. 1970 മുതല്‍ 2023 വരെ തുടര്‍ച്ചയായി 53 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഒരു മണ്ഡലത്തില്‍ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല. 2006ല്‍ സി.പി.എമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. തുടര്‍ന്ന് 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തി. ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 2016ല്‍ എല്‍.ഡി.എഫിന്റെ ജെക്ക് സി തോമസാണ് കളത്തിലിറങ്ങിയത്. എന്നാല്‍, 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടിയുടെ ഭൂരിപക്ഷം 37,719 വോട്ടായിരുന്നു. 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണു ചാണ്ടി മറികടന്നത്. ഇക്കറി അതുക്കും മേലെയാണ് ചാണ്ടിയുടെ ഭൂരിപക്ഷം. പുതുപ്പള്ളിയില്‍ തന്റെ ലീഡ് നില 50,000 കടന്നതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു.'നമ്മള്‍ ജയിച്ചു അപ്പാ....' എന്ന ചുരുങ്ങിയ വാക്കുകളില്‍ തന്റെ വിജയവും മുന്നണിയുടെ മുന്നേറ്റവും അദ്ദേഹം പിതാവിന് സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിയോടുളള സ്‌നേഹം മകനിലൂടെ വീണ്ടും പ്രകടിപ്പിച്ചു എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഈ ലീഡ് നിലയെ വിലയിരുത്തുന്നത്.


0 Comments