പൊട്ടിപ്പൊളിഞ്ഞ തണ്ണീർമുക്കം ബണ്ട് റോഡ് കടക്കണമെങ്കിൽ ചുരുങ്ങിയത് രണ്ടു മണിക്കൂർ എങ്കിലും വേണ്ടി വരുന്നു.
രാപ്പകലില്ലാതെ ഇവിടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡ് പൊട്ടിപൊളിഞ്ഞിട്ടും പരിഹരിക്കാൻ ഒരുനടപടിയും അധികൃതർ എടുത്തില്ല. കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും സ്ഥിരമാണ്. കുരുക്കിൽ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിര തണ്ണീർമുക്കം ബണ്ട് റോഡില്‍ സ്ഥിരം കാഴ്ചയായി.
മുഹമ്മ ചേർത്തല ഭാഗങ്ങളിൽ നിന്ന് വരുന്ന ആംബുലൻസുകൾ പോലും കുരുക്കിൽപ്പെട്ട് കിടക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ അറ്റകുറ്റപ്പണി നടത്തിയ റോഡാണ് ഇങ്ങനെയായത്. മഴ വീണ്ടും ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയുണ്ട്. ഇരുചക്രവാഹനങ്ങൾ ആഴമറിയാതെ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവായിട്ടുണ്ട്. ഇതിനോടകം നിരവധി ഓട്ടോറിക്ഷകളുടെ ആക്സിൽ ഒടിഞ്ഞ സംഭവവും ഉണ്ടായി.
ബണ്ട് റോഡ് ജങ്ഷൻ മുതലാണ് കുഴികൾ തുടങ്ങുന്നത്. അംബിക മാർക്കറ്റിന് സമീപത്തെ കുഴികളും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. കോട്ടയം മുതൽ ബണ്ട് റോഡ് ജങ്ഷൻ വരെ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ്.
എന്നാൽ അവിടെനിന്ന് ബണ്ട് കടക്കും വരെ സാധാരണ ടാറിങ് മാത്രം. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന പാതയുടെ അവസ്ഥയാണിത്. തണ്ണീർമുക്കം ബണ്ടിന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമുള്ള പാലങ്ങളിലാണ് റോഡിന്റെ സ്ഥിതി ഏറ്റവും മോശം. എന്നാൽ അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.
70 12 23 03 34




0 Comments