പുലിയന്നൂര്‍ ബൈപാസ് ''മരണവഴിയോ''? ഇനി എത്രപേര്‍ മരിക്കണം അധികാരികളുടെ കണ്ണുതുറക്കാന്‍



സുനില്‍ പാലാ

പുലിയന്നൂര്‍ ബൈപാസ് ''മരണവഴിയോ''? ഇനി എത്രപേര്‍ മരിക്കണം അധികാരികളുടെ കണ്ണുതുറക്കാന്‍. ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയിലെ പുലിയന്നൂര്‍ ബൈപാസും ഇരട്ടപ്പാലവും എത്രയോ അപകടങ്ങള്‍ക്കാണ് നിത്യേന സാക്ഷ്യം വഹിക്കുന്നത്. എത്രയോ ജീവനുകള്‍ ഇവിടെ പൊലിഞ്ഞു. 

ഇന്നലെ രാവിലെ ഉണ്ടായ അപകടത്തില്‍ 18-കാരനായ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി അമല്‍ ഷാജി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതിനും രണ്ട് ദിവസം മുമ്പ് കാര്‍ തലകീഴായി മറിഞ്ഞെങ്കിലും ഭാഗ്യത്താല്‍ മരണം സംഭവിച്ചില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പുലിയന്നൂര്‍ ബൈപാസിലും സമീപ ഭാഗങ്ങളിലുമായി ചെറുതും വലുതുമായ 32 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേര്‍ ഇപ്പോഴും ഗുരുതരമായ പരിക്കുകളോടെ ജീവിതത്തോടും മരണത്തോടും മല്ലടിക്കുകയാണ്.

ഒന്നരവര്‍ഷം മുമ്പ് ഒരപകടത്തില്‍ രണ്ടുപേര്‍ മരിച്ചതോടെ അധികാരികള്‍ ഒന്നുണരുകയും ഇവിടെ ശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങളൊരുക്കുമെന്ന് ജനങ്ങള്‍ക്കുറപ്പു നല്‍കുകയും ചെയ്തു. പക്ഷേ ഒന്നുമുണ്ടായില്ല. 

അപകട പരമ്പരയെതുടര്‍ന്ന് നാറ്റ്പാക് ടീം സ്ഥലം സന്ദര്‍ശിച്ചെങ്കിലും നല്‍കിയ പരിഹാര നിര്‍ദ്ദേശങ്ങളൊന്നും ഇതേവരെ പ്രാവര്‍ത്തികമായില്ല. ഈ ഭാഗത്തെ ഇറക്കവും റോഡിന്റെയും പാലത്തിന്റെയും ആശാസ്ത്രീയ നിര്‍മ്മാണവും നടുവിലെ കല്‍ക്കെട്ടുമൊക്കെ അപകടങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. വാഹനങ്ങള്‍ പലപ്പോഴും അമിത വേഗതയിലാണ് ഇതുവഴി കടന്നുവരുന്നത്. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായതോടെ പാലായില്‍ ഗതാഗത ഉപദേശക സമിതി യോഗം ചേരുകയും പുലിയന്നൂര്‍ ബൈപാസില്‍ അടിയന്തിര ഗതാഗതക്രമീകരണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അന്നത്തെ പാലാ സി.ഐ. കെ.പി. ടോംസണ്‍ ഇവിടെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചിരുന്നു. ഇതൊന്നും നടപ്പായില്ല, അപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്നു. ഒട്ടേറെ ജീവനുകള്‍ പൊലിയുന്നു. പലരും ശയ്യാവലംബികളാകുന്നു. അധികാരികളാകട്ടെ മൗനത്തിലും.



പുലിയന്നൂരിലെ ഈ മരണക്കളി അടിയന്തിരമായി അവസാനിപ്പിക്കണം

ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂരിലെ ഈ മരണക്കളി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ്. പാലാ നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട രേഖ രണ്ട് ദിവസത്തിനുള്ളില്‍ യു.ഡി.എഫ്. ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുമെന്നും പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.


ചില നിര്‍ദ്ദേശങ്ങള്‍

  • പുലിയന്നൂര്‍ ജംഗ്ഷനിലെ നിലവിലത്തെ ട്രാഫിക് അടിമുടി മാറ്റണം. സെന്റ് തോമസ് കോളേജ് ജംഗ്ഷന്‍ മുതല്‍ പുലിയന്നൂര്‍ അമ്പലം കവാടം വരെ വണ്‍വേ ആക്കണം. 
  • അതേപോലെ സെന്റ് തോമസ് കോളേജ് കഴിഞ്ഞ്  കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മരിയന്‍ ഹോസ്പിറ്റല്‍ ഭാഗത്തേക്കും ബൈപ്പാസ് റോഡിലേക്കും കയറാനുള്ളത് പുലിയന്നൂര്‍ അമ്പലം ജംഗ്ഷനില്‍ നിന്ന്, പാലം കഴിഞ്ഞ് മാത്രം യൂടേണ്‍ എടുക്കുന്ന രീതിയിലേക്ക് മാറ്റണം. 
  • അതോടൊപ്പം അടിയന്തിരമായി ഒരു ട്രാഫിക് ലൈറ്റും സ്ഥാപിക്കണം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments