കുടിനീര് കണ്ടാല്‍ മുഖം തെളിയണം.. ചെളിവെള്ളം കുടിക്കേണ്ട, കൂടല്ലൂര്‍ ആശുപത്രിയില്‍ കിണര്‍ നിര്‍മ്മിക്കും...



സുനില്‍ പാലാ


ഇനി കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെളിവെള്ളമാണ് കിട്ടിയതെന്ന പരാതി ഉയരില്ല. ഇവിടെ എത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും ശുദ്ധജലം ലഭ്യമാക്കാന്‍ നടപടി തുടങ്ങി. 
 
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപാ ഉപയോഗിച്ച് ആശുപത്രി വളപ്പില്‍തന്നെ പുതിയ കിണറിന്റെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു.

അര നൂറ്റാണ്ടോളം പഴക്കമുള്ള കൂടല്ലൂര്‍ ആശുപത്രിയില്‍ നിലവില്‍ കുടിവെള്ളം എത്തിയിരുന്നത് ആശുപത്രിയില്‍ നിന്നും കുറെ മാറി പാടശേഖരത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നുമായിരുന്നു. 
 

 
വര്‍ഷകാലങ്ങളില്‍ പാടശേഖരത്തില്‍ വെള്ളം നിറയുമ്പോള്‍ ചെളിവെള്ളം കിണറ്റിലേക്ക് ഇറങ്ങുകയും തത്ഫലമായി ഈ കിണറ്റില്‍നിന്നും വെള്ളം എടുക്കുമ്പോള്‍ ചെളിവെള്ളം വരുന്നത് പതിവായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഈ വെള്ളം ശേഖരിക്കുന്നതിന് സാധിക്കാത്ത അവസ്ഥയുമുണ്ടായി. 

ഇത്തരം അവസരങ്ങളിലെല്ലാം സമീപത്തുള്ള കുടിവെള്ള പദ്ധതികളില്‍ നിന്നും വെള്ളം ശേഖരിച്ചാണ് വര്‍ഷകാലത്ത് ആശുപത്രിയില്‍ കുടിവെള്ളം എത്തിച്ചിരുന്നത്. 


30 അടി താഴ്ചയില്‍ പുതിയ കിണര്‍

5 മീറ്റര്‍ വ്യാസവും 30 അടി  താഴ്ചയുമുള്ള കിണറിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വതപരിഹാരമാവുകയാണ്. 


നിര്‍മ്മാണോദ്ഘാടനം നടത്തി.

കിണറിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജി വര്‍ഗ്ഗീസ്, പ്രദീപ് വലിയപറമ്പില്‍, വര്‍ഗ്ഗീസ് ഒഴുകയില്‍, പി.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments