പുസ്തകത്തിലൂടെ പി.എന്‍. പണിക്കര്‍ക്ക് അന്തീനാട് ജോസിന്റെ ആത്മസമര്‍പ്പണം... പ്രകാശനം ഇന്ന് വൈകിട്ട്



സുനില്‍ പാലാ 


പ്രമുഖ നോവലിസ്റ്റ് അന്തീനാട് ജോസിന്റെ പ്രസിദ്ധമായ ബാലനോവല്‍ ''ബാബുമോന്‍'' എന്ന പുസ്തകത്തിന്റെ പതിനാലാം പതിപ്പിന്റെ പ്രകാശനം ഇന്ന് നടക്കുമ്പോള്‍ അത് കേരളത്തിന്റെ വായന ആചാര്യനായിരുന്ന പി.എന്‍. പണിക്കര്‍ക്കുള്ള സ്മരണാഞ്ജലികൂടിയായി മാറുകയാണ്. 

ജൂണ്‍ 19 വായനദിനത്തിന്റെ ഓര്‍മ്മപുതുക്കി നോവലിന്റെ 19-ാം പേജ് പി.എന്‍. പണിക്കര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. നോവലിന്റെ അഞ്ചാം അധ്യായത്തിനിടയില്‍ കഥയുടെ ഒഴുക്ക് മുറിയാതെ ഒരു ഓര്‍മ്മമധുരം. കേരളത്തില്‍ ഗ്രന്ഥശാല പ്രസ്താനത്തിന് തുടക്കം കുറിച്ച പി.എന്‍. പണിക്കര്‍ക്ക് ബാബുമോന്റെ പതിനാലാം പതിപ്പ് സമര്‍പ്പിക്കുകയാണെന്ന് നോവലിസ്റ്റ് അന്തീനാട് ജോസ് പറഞ്ഞു. 
 

 

 
 
മലയാള നോവല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് കഥാപുസ്തകത്തിന്റെ 19-ാം പേജ് വായന ആചാര്യന്‍ പി.എന്‍. പണിക്കര്‍ക്കായി കഥകള്‍ക്കിടയില്‍ തന്നെ മാറ്റിവച്ചിട്ടുള്ളതെന്നും കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു. 

1982 കാലത്ത് കുട്ടികളുടെ ദീപികയില്‍ അന്തീനാട് ജോസ് എഴുതിയ ബാബുമോന്‍ എന്ന ചെറുകഥയാണ് പിന്നീട് വിപുലീകരിച്ച് നോവലായി മാറിയത്. 
 
 
കോട്ടയത്തെ സ്വപ്ന ബുക്ക്സ് ഇത് പുസ്തകമായി പുറത്തിറക്കി. 2000 കോപ്പിയാണ് ആദ്യമടിച്ചത്. ആറുമാസത്തിനുള്ളില്‍ ഇത് വിറ്റ് തീര്‍ന്നു. പിന്നീട് ബാബുമോന്റെ പതിമൂന്ന് പതിപ്പുകള്‍ക്കൂടി പുറത്തിറങ്ങി. 
 
കാല്‍ലക്ഷത്തോളം കോപ്പി കഥാ ആസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പതിനാലാം പതിപ്പ് പുറത്തിറക്കുന്നത് ഡി.ആര്‍. ബുക്സാണ്. ഈ പതിപ്പ് പി.എന്‍. പണിക്കര്‍ക്കുള്ള തന്റെ ആത്മസമര്‍പ്പണമാണെന്ന് കഥാകൃത്ത് പറയുന്നു. 

ഇതിനോടകം നൂറോളം കഥാപുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുള്ള അന്തീനാട് ജോസിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അന്തീനാട് വെള്ളിയാംകണ്ടം കുടുംബാംഗമാണ്. ഭാര്യ പരേതയായ മോളി. ഏകമകള്‍ മോനിക്ക മേരി ബാങ്ക് ഉദ്യോഗസ്ഥയാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ആല്‍ബിനാണ് മരുമകന്‍. 



ബാബുമോന്‍ പതിനാലാം പതിപ്പ് പ്രകാശനം ഇന്ന് 

പാലാ മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബാബുമോന്‍ നോവലിന്റെ പതിനാലാം പതിപ്പിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടക്കും. 
 
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ പാലാ ഏറ്റുവാങ്ങും. ലൈബ്രേറിയന്‍ സിസിലി പി. പുസ്തക വിവരണം നടത്തും. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ ആശംസ നേരും. 
 
നോവലിസ്റ്റ് അന്തീനാട് ജോസ് മറുപടി പ്രസംഗം നടത്തും. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments