സംസ്ഥാനത്തെ അതിദാരിദ്ര്യരഹിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഈ അവകാശവാദത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ് ആദിവാസി സമൂഹം. പട്ടിണി, തൊഴിലില്ലായ്മ, ഭൂരാഹിത്യം എന്നിവയ്‌ക്കെതിരായി ആദിവാസി സംഘടനകള്‍ ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെ സര്‍ക്കാർ നടത്താൻ പോകുന്ന പ്രഖ്യാപനത്തിൽ കടുത്ത അമർഷമാണ് ഇവരിൽ നിന്നും ഉയരുന്നത്.
നവംബര്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവരെ പങ്കെടുപ്പിച്ച് താരനിബിഡമായ പരിപാടിയില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
ഈ ആഘോഷം തങ്ങളുടെ അതിജീവന പോരാട്ടത്തെ തന്നെ പരിഹസിക്കുന്നതാ ണെന്നതാണെന്ന നിലപാടിലാണ് ആദിവാസി വിഭാഗങ്ങള്‍. അതിദരിദ്രരെയും അരികുവല്‍ക്കരിക്ക പ്പെട്ടവരേയും പരിഗണിക്കുന്നതില്‍ ഈ ക്യാംപെയ്ന്‍ പരാജയപ്പെട്ടെന്നാണ് ഇവരുടെ ആരോപണം.
ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള വയനാടിനെ പട്ടികജാതി-പട്ടിക വര്‍ഗ മന്ത്രി ഒ ആര്‍ കേളു ഒക്ടോബര്‍ 25ന് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചു. ”മന്ത്രി വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആളല്ലേ? ഇവിടെ താമസിക്കുന്ന ആര്‍ക്കും അറിയാം ഞങ്ങളുടെ ഗ്രാമങ്ങള്‍ പട്ടിണിയിലും അതിദാരിദ്ര്യത്തിലും കുടുങ്ങിക്കിടക്കുക യാണെന്ന്”- ആദിവാസി സംഘടന പ്രവര്‍ത്തകർ പറയുന്നു.
ഇവിടുത്തെ ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത സാഹചര്യം നിലനിൽക്കെ എങ്ങനെയാണ് അതിദാരിദ്ര്യം തുടച്ചു നീക്കിയെന്ന് അവകാശപ്പെടാന്‍ സര്‍ക്കാറിന് കഴിയുകയെന്നും അവർ ചോദിക്കുന്നു.
കേരളത്തിലെ 90% ആദിവാസി കുടുംബങ്ങള്‍ക്കും ഇപ്പോഴും ഭൂമിയില്ലെന്നും വൈദ്യുതിയോ ടോയ്‌ലെറ്റോ കുടിവെള്ളമോ ഇല്ലാതെ പ്ലാസ്റ്റിക് കൊണ്ട് മൂടിയ കുടിലുകളിലാണ് പലരും താമസിക്കുന്നതെന്നും ഇവര്‍ പറയുന്നു.
സര്‍ക്കാരിന്റെ കടുത്ത ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ആയിരക്കണക്കിന് ആദിവാസി കുട്ടികള്‍ പഠനം ഉപേക്ഷിച്ചുവെന്നും നിരവധി കുടുംബങ്ങള്‍ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ഇപ്പോഴും ജീവിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.




0 Comments