ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എസ്ഐടി. അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന അർദ്ധരാത്രി വരെ നീണ്ടിരുന്നു. പോറ്റിയും പത്മകുമാറും തമ്മിലെ ഇടപാടിന്റെ രേഖകൾക്ക് വേണ്ടിയായിരുന്നു പരിശോധന. ബോർഡും പോറ്റിയും തമ്മിലെ ഇടപാടുകളെ കുറിച്ചുള്ള രേഖകളുടെ പകർപ്പ് എസ്ഐടിക്ക് ലഭിച്ചെന്നും സൂചനയുണ്ട്. 2016 മുതൽ പത്മകുമാറിന്റെ ആദായനികുതി വിവരങ്ങളടക്കമുള്ള വിവരങ്ങൾ അടങ്ങിയ രേഖകളും കസ്റ്റഡിയിലെടുത്തു. പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പത്മകുമാറിന്റെ ബന്ധുക്കളുടെ മൊഴി. പക്ഷെ ഇത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം. താൻ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി. താനെടുത്ത തീരുമാനങ്ങൾക്ക് ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി.



0 Comments