പാലാ മരിയസദനത്തിന് ഇത് അതിജീവനത്തിന്റെ ക്രിസ്മസ്


സുനില്‍ പാലാ

അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ പാലാ മരിയസദനത്തിന് ഇത് അതിജീവനത്തിന്റെ ക്രിസ്തുമസാണ്; സാമ്പത്തിക ഞെരുക്കത്താല്‍ നട്ടംതിരിയുന്ന മരിയസദനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത്തവണ ഇവിടുത്തെ കുട്ടികള്‍ ചേര്‍ന്ന് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ തയ്യാറാക്കിയിരിക്കുകയാണ്.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളംബരം ചെയ്ത് നാടെങ്ങും ക്രിസ്തുമസിനെ വരവേല്‍ക്കുമ്പോള്‍ തങ്ങളുടെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ വിറ്റുപോയെങ്കിലേ മരിയാസദനിലെ മക്കള്‍ക്ക് ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കാനാകൂ.
 



ഇവിടെ അന്തേവാസികളായിട്ടുള്ള അമ്പതോളം കുട്ടികള്‍ ചേര്‍ന്നാണ് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ ഒരുക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ പണിപ്പുരയിലായിരുന്നു ഇവിടുത്തെ കുട്ടികള്‍. ഇവരെ സഹായിക്കാന്‍ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫും കുടുംബവും മറ്റ് അന്തേവാസികളുമൊക്കെ ഒപ്പം കൂടി. മരിയസദനത്തിന്റെ പൂമുഖത്ത് വര്‍ണ്ണ കടലാസുകള്‍ വലിച്ചുകെട്ടിയ മേലാപ്പിന് കീഴെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളുമൊക്കെ മിഴിതുറന്നിരിക്കുകയാണ്. ആര്‍ക്കും ഉള്‍ക്കൊള്ളാനാവുംവിധം തുച്ഛമായ വിലയ്ക്കാണ് ക്രിസ്തുമസ് അലങ്കാര വസ്തുക്കള്‍ ഇവിടെ കൊടുക്കുന്നത്. അലങ്കാരവസ്തുക്കളെല്ലാം പ്ലാസ്റ്റിക് പൂച്ചട്ടികളിലാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് കാലം കഴിഞ്ഞാല്‍ ഇവ പൂച്ചട്ടിയായും ഉപയോഗിക്കാം. ക്രിസ്തുമസ് ആഘോഷത്തിന് എല്ലാവര്‍ക്കുമായി കേക്ക് മുറിക്കുന്നതിനും സദ്യ ഒരുക്കുന്നതിനും തന്നെ നല്ലൊരു തുകയാകും. ഈ സാഹചര്യത്തിലാണ് ഇവിടുത്തെ പ്ലസ്ടു മുതല്‍ പഠിക്കുന്ന കുട്ടികള്‍ തങ്ങളാലാവുംവിധം ''തങ്ങളുടെ ഭവനത്തെ'' സഹായിക്കാനായി മുന്നോട്ട് വന്നത്. നക്ഷത്രങ്ങളും പുല്‍ക്കൂടുകളുമൊക്കെ ഒരുക്കാനുള്ള വസ്തുക്കള്‍ പാലായിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ സൗജന്യമായി കൊടുക്കുകയായിരുന്നു.


അഞ്ഞൂറില്‍പരം അന്തേവാസികള്‍
ഒരു ദിവസത്തെ ഭക്ഷണത്തിന് തന്നെ ഒരുലക്ഷം രൂപയോളം വേണ്ടിവരും.


മരിയസദനത്തില്‍ ഇപ്പോള്‍ കുട്ടികളും അമ്മമാരും വൃദ്ധജനങ്ങളും മനോരോഗികളും ഉള്‍പ്പെടെ 500-ല്‍പരം അന്തേവാസികളുണ്ട്. ഇവര്‍ക്ക് മരുന്നിനും ചികിത്സയ്ക്കുമൊക്കെയായി പ്രതിദിനം ഒരു ലക്ഷത്തോളം രൂപാ ആവശ്യമുണ്ട്. ഉദാരമതികളുടെ കാരുണ്യംകൊണ്ടാണ് ഈ സ്ഥാപനം ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. ഈ ക്രിസ്തുമസ് കാലത്തും തമ്പുരാന്‍ കൈവിടില്ലെന്ന ആത്മവിശ്വാസമാണ് സന്തോഷ് ജോസഫിനും കൂട്ടര്‍ക്കും കൈമുതല്‍.



വീട്ടില്‍ചെന്നും പുല്‍ക്കൂട് ഒരുക്കിക്കൊടുക്കും

മരിയസദനത്തിലെ ക്രിസ്മസ് സ്റ്റാളില്‍ നിന്ന് ഒരു തുകയില്‍ കൂടുതല്‍ സാധനം വാങ്ങിക്കുന്നവര്‍ക്ക് അവരവരുടെ വീടുകളില്‍ ചെന്നും പുല്‍ക്കൂടും മറ്റും ഒരുക്കിക്കൊടുക്കാന്‍ തയ്യാറാണെന്ന് സന്തോഷ് മരിയസദനം പറയുന്നു. സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമൊക്കെ ഇതിനായി വിളിക്കാം. ഫോണ്‍: 9961404568.


ഉദ്ഘാടനം ഇന്നലെ വൈകിട്ട് നടന്നു

പാലാ മരിയസദനത്തില്‍ ഒരുക്കിയ ക്രിസ്തുമസ് വിപണന മേള പ്രമുഖ ട്രാവല്‍ വ്ളോഗര്‍ ജലജയും രതീഷും ചേര്‍ന്ന് ഇന്നലെ രാത്രി നിര്‍വ്വഹിച്ചു. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments