രാസലഹരിയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിൽ..... കൈമാറുന്നത് ശീതള പാനീയം കുടിക്കുന്ന സ്ട്രോയിൽ
ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ സഹകരണ ബാങ്ക് ജീവനക്കാരനുമായ യുവാവിനെ 2 . 8ഗ്രാം എം.ഡി.എം.എ - യുമായി അറസ്റ്റ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിൻ്റെ നിർദ്ദേശാനുസരണം മുൻപ് കേസിൽ ഉൾപ്പെട്ട പ്രതികളുടെ പ്രവർത്തികൾ നിരീക്ഷണം നടത്തുമ്പോഴാണ് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും കോതമംഗലം പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി. ഇബ്രാഹിമിനെ (35/25) രാസ ലഹരിയുമായി പിടികൂടുന്നത്.
കസ്റ്റമറിൽ നിന്നും പണം ലഭിച്ചശേഷം ശീതള പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയിൽ രാസ ലഹരി ഒളിപ്പിച്ച് പൊതുസ്ഥലത്ത് ഇടുകയും അതിൻ്റെ ഫോട്ടോ കസ്റ്റമർക്ക് കൈമാറുകയും ചെയ്യുന്ന പുതുരീതിയിലാണ് പ്രതി രാസലഹരി കച്ചവടം നടത്തുന്നത്. മുമ്പ് രാസലഹരി കേസിൽ പ്രതിയായ ഇയാൾക്കെതിരെയുള്ള കേസ് കോടതിയിൽ വിചാരണ നടപടികളിലേക്ക് നീങ്ങുമ്പോഴാണ് ഇയാൾ വീണ്ടും കേസിലുൾപ്പെടുന്നത്.
കേസ് കണ്ടെത്തിയ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം സിവിൽ ഓഫീസർമാരായ അനുരാജ് പി.ആർ., മാഹിൻ പി.ബി. , അനിത പി.എൻ., നൗഷാദ് കെ.എ., രഞ്ജിത് രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിജു പോൾ എന്നിവരും ഉണ്ടായിരുന്നു.
ശനിയാഴ്ച വൈകിട്ട് ആട്ടായം ഭാഗത്ത് നടത്തിയ പരിശോധനയിൽ പശ്ചിമബംഗാളിലെ പുരാബ് വർത്തമാൻ ജില്ലയിലെ മന്തേശ്വർ താലൂക്കിലുള്ള എസ്.കെ. സദാം (23/25) എന്നയാളെ 20 ഗ്രാം കഞ്ചാവ്, 0. 12 ഗ്രാം ഹെറോയിൻ എന്നിവയുമായി പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി.




0 Comments