കൊച്ചി നഗരത്തിനടുത്തുള്ള മനോഹരമായ കടമക്കുടി ദ്വീപുസമൂഹത്തെ ഒരു പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ 7.79 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. ദ്വീപുവാസികളുടെ പരമ്പരാഗത ജീവിതരീതികളും ഉപജീവനമാർഗ്ഗങ്ങളും ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകാൻ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ.
വൈകാതെ തന്നെ വാട്ടർ മെട്രോ കണക്റ്റിവിറ്റി കൂടി എത്തുന്നതോടെ കേരളത്തിലെ മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കടമക്കുടി മാറുമെന്ന് ഉറപ്പാണ്. ദ്വീപിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകിക്കൊണ്ട് കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പദ്ധതിക്ക് രൂപം നൽകുമെന്നത് തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് പാലിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പദ്ധതി വൈകാതെ തന്നെ യാഥാർത്ഥ്യമാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കായൽ സൗന്ദര്യവും ദേശാടനക്കിളികളുടെ സാന്നിധ്യവും കൊണ്ട് സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ടകേന്ദ്രമാണ് കടമക്കുടി.
തനതായ ജീവിതരീതികളും ഉപജീവനമാർഗങ്ങളും പിന്തുടരുന്നവരാണ് കടമക്കുടിയിലെ ജനങ്ങൾ. ഗ്രാമീണ കായൽ ടൂറിസം പദ്ധതി വരുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുനമ്പം സമരം അടക്കം കത്തി നിൽക്കുന്ന വൈപ്പിൻ മണ്ഡലത്തിൽ ഈ പദ്ധതി പ്രധാന പ്രചാരണ വിഷയമാക്കാനാണ് എൽ.ഡി.എഫ് പദ്ധതി.




0 Comments