ഡാന്‍സാഫിന്‍റെ ലഹരി വേട്ട തുടരുന്നു. പൊലീസിലെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് കോഴിക്കോട് നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയതോടെ ലഹരി മരുന്ന് കണ്ണികളിലെ പ്രധാനികളൊന്നൊന്നാകെ പിടിയിലാവുകയാണ്. പന്തീരങ്കാവ് പയ്യെടിത്താഴത്തെ വീട്ടില്‍ വെച്ച് എംഡിഎംഎ യുമായി പിടിയിലായത് യുവതിയുള്‍പ്പെടെ മൂന്ന് പേര്‍. മൊയിലോത്തറ സ്വദേശി ദിവ്യ, തൊട്ടില്‍പ്പാലം സ്വദേശി സിഗിന്‍ ചന്ദ്രന്‍, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പന്തീരങ്കാവിലെ പരിശോധനയില്‍ പിടിയിലായത്. 4 ദിവസം കൊണ്ട് ജില്ലയില്‍ പിടികൂടിയത് 1 കിലോ എംഡിഎംഎ ആണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
കോവൂരില്‍ 200 ഗ്രാം എം ഡി എം എ പിടികൂടി രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫും മെഡിക്കല്‍കോളേജ് പോലീസും കോവൂരില്‍ നടത്തിയ പരിശോധനയില്‍ പൊക്കുന്ന് സ്വദേശി അരുണ്‍കുമാര്‍ 200 ഗ്രാം എം ഡി എം എയുമായി പിടിയിലായി. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്.
മുൻപ് രണ്ട് തവണ എം ഡി എം എയുമായി ഇയാള്‍ പിടിയിലായിരുന്നു. കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി മരുന്നുമായി പിടിയിലായത്. കഴിഞ്ഞ ദിവസം അരക്കോടിരൂപയോളം വില വരുന്ന 710 ഗ്രാം എം ഡി എം എയുമായി യുവാവിനെ ഡാന്‍സാഫ് പിടികൂടിയിരുന്നു. ഗോവിന്ദപുരത്തെ സ്വകാര്യലോഡ്ജില്‍ വെച്ചാണ് വാണിമേല്‍ സ്വദേശി ഷംസീര്‍ പിടിയിലായത്.
ബംഗളൂരു, ഗോവ, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് ഇയാള്‍ ലഹരി മരുന്നെത്തിച്ചിരുന്നത്. ലോഡ്ജുകളില്‍ മുറിയെടുത്ത് ചെറുകിട വിതരണക്കാരെ വിളിച്ചു വരുത്തി ലഹരി മരുന്നു വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. ഡാന്‍സാഫ് സംഘം ലഹരി മരുന്ന് കണ്ണികളെ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണമാണ് ഇവരിലേക്കെല്ലാം എത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരാനാണ് തീരുമാനം.




0 Comments