43 ലക്ഷം രൂപയുടെ സ്വർണാഭരണ മോഷണക്കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ



43 ലക്ഷം രൂപയുടെ സ്വർണാഭരണ മോഷണക്കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ
 
കോട്ടയം  പുതുപ്പള്ളി പൂമറ്റം റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ നിന്ന് 43 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 43 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിലായി. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ സെമൽഖേഡി സ്വദേശിയായ ദൽസിംഗ് മൻഡ്ലോയ് (33) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
2026 ജനുവരി 19-20 തീയതികളിൽ പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആളുടെ വീട്ടിൽ കയറി മുൻവാതിലിന്റെ പൂട്ട് തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന വിവിധ സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്. 

സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഈസ്റ്റ് പൊലീസ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം വിവിധ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചപ്പോൾ പ്രതികൾ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് മധ്യപ്രദേശ് സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.


ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചാം പ്രതിയായ ദൽസിംഗ് മൻഡ്ലോയിയെ ഇൻഡോറിൽ നിന്ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, മോഷ്ടിച്ച സ്വർണാഭരണങ്ങൾ സഹപ്രതികൾ ഹൈദരാബാദിൽ വിറ്റതായും തനിക്ക് ലഭിച്ച രണ്ടര ലക്ഷം രൂപ ചെലവഴിച്ചതായും പൊലീസിനോട് മൊഴി നൽകി.
കേസിലെ മറ്റ് നാല് പ്രതികളെ പിടികൂടാനും മോഷണമുതൽ കണ്ടെത്താനുമായി കൂടുതൽ അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments