വിദ്യാര്‍ത്ഥിയുടെ മരണം : അധ്യാപകര്‍ക്കെതിരേ ആരോപണവുമായി രക്ഷിതാക്കള്‍


വിഷം ഉള്ളില്‍ച്ചെന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയിരിക്കെ മരിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകന്‍ അനക്‌സ് (14) ആണ് മരിച്ചത്. ഫെബ്രുവരി 5ന് 4 ഓടെയാണ് അനക്‌സ് വിഷം കഴിച്ചതായി പറയുന്നത്. ആറോയോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ ഉപ്പുതറ കമ്യൂണിറ്റി സെന്ററിലും തുടര്‍ന്നു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, വിദഗ്ധ ചികിത്സ ആവശ്യമായി വന്നതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിരിക്കെ 2ന് വൈകിട്ട് 6 ഓടെ മരണം സംഭവിച്ചു. ഉപ്പുതറയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അനക്‌സ്.


ബീഡി കൈവശം വച്ചതിന് അധ്യാപകര്‍ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് അനക്‌സ് വിഷം കഴിക്കാന്‍ കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നു. സംഭവം നടന്നയുടന്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഫെബ്രുവരി 5ന് അനക്‌സിന്റെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ബീഡി അധ്യാപകര്‍ കണ്ടെത്തിയിരുന്നെന്നും വീട്ടുകാരെ വിളിച്ചു വരുത്തി വിവരം പറഞ്ഞ് അവരോടൊപ്പം കുട്ടിയെ പറഞ്ഞയക്കുകയായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വൈക്കം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതു ലഭിച്ചാലേ കാരണം വ്യക്തമാകുകയുള്ളു എന്നും ഉപ്പുതറ പോലീസ് പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദേഹ പരിശോധന നടത്തി മൃതദേഹം സംസ്‌കരിച്ചു. അമ്മ അമ്പിളി, സഹോദരി അജീഷ  (ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.)



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments