വയോധികന്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് ഒരുവര്‍ഷം......അന്വേഷണം എങ്ങുമെത്തിയില്ല
സി.ജി. ഡാൽമി
(റിപ്പോർട്ടർ മംഗളം )
ദൂരൂഹസാഹര്യത്തില്‍ എണ്‍പത്തിനാലുകാരനെ കാണാതായി മരണപ്പെട്ടിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പാലാ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ മാത്യൂ തോമസ് (മാത്തച്ചന്‍ - 84) നെ വീടിനു സമീപത്തുനിന്നു കാണാതായത് ഡിസംബര്‍ 21 ന് ആയിരുന്നു. തുടര്‍ന്ന് ഒന്നരമാസത്തിനു ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ വീടിന് ഒരു കിലോമീറ്ററോളം അകലെ ആള്‍താമസമില്ലാത്ത കൈതത്തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.
മാത്യൂതോമസും ഭാര്യയും മാത്രമായിരുന്നു കുടുംബവീട്ടില്‍ താമസിച്ചിരുന്നത്.
രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്യൂ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാണാതാകുമ്പോള്‍ മാത്യുവിന്‍െ്റ കൈവശം മൊബൈല്‍ഫോണോ പണമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആരെങ്കിലും മനപ്പൂര്‍വ്വം മാത്യൂവിനെ തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയെന്നു പരാതിയുണ്ടായിരുന്നു. 21 ന് പത്തുമണിയോടെ ഒരു വാഹനത്തിൻ്റെ ഡോര്‍ പലവട്ടം തുറന്നടയ്ക്കുന്നതു കേട്ടുവെന്നു സമീപവാസികളും പറഞ്ഞിരുന്നു. പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്വേഷണം നിലച്ച സാഹചര്യത്തില്‍ ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും അന്ന് മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഒന്നരമാസത്തോളം കഴിഞ്ഞ് ഫെബ്രുവരി ആദ്യം മൃതദേഹാവശിഷ്ടങ്ങള്‍ കൈതത്തോട്ടത്തില്‍ നിന്ന് ലഭിക്കുന്നത്.
മൃതദേഹാവശിഷ്ടങ്ങള്‍ മാത്തച്ചന്റേത് തന്നെയെന്ന് ഡി.എന്‍.എ. ടെസ്റ്റ് വഴി സ്ഥിരീകരിച്ചിരുന്നു.
വൃദ്ധനായ മാത്തച്ചന് നടന്നെത്താന്‍ സാധിക്കാത്ത ദൂരത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിലും ദുരൂഹതയുയര്‍ന്നിരുന്നു. കാണാതാകലിലോ അതേത്തുടര്‍ന്നുണ്ടായ ദുരൂഹതകളിലോ കാര്യമായ അന്വേഷണങ്ങളും നടന്നില്ല.
മാത്തച്ചന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഒരുവര്‍ഷമെത്തിയിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഇതുവരെ ഫോറൻസിക് റിപ്പോർട്ടും ലഭിച്ചിട്ടില്ല.




0 Comments