വായന ദിനത്തില്‍ കിച്ചുക്കുറുക്കന്‍ വീണ്ടും വരുന്നു, 101 കുറുക്കന്‍ കഥകളുമായി...





സുനില്‍ പാലാ

വായനക്കാരുടെ പ്രിയപ്പെട്ട കിച്ചുക്കുറുക്കന്‍ വായന ദിനത്തില്‍ വീണ്ടും വരുന്നു. പ്രമുഖ നോവലിസ്റ്റ് അന്തീനാട് ജോസ് മൂന്ന് പതിറ്റാണ്ട് മുമ്പെഴുതി പുസ്തക രൂപത്തിലാക്കിയ 101 കുറുക്കന്‍ കഥകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഈ വായന ദിനത്തില്‍ വീണ്ടും പ്രകാശിതമാകുന്നത്.
 
 
മുമ്പുണ്ടായിരുന്ന കഥാപുസ്തകത്തില്‍ നാനൂറടുത്ത് കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയ പുസ്തകത്തില്‍ അറുനൂറോളം കഥാപാത്രങ്ങളുണ്ട്. ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഭാവഹാവാദികളോടുകൂടിയവര്‍.

മൂന്ന് പതിറ്റാണ്ട് മുമ്പ് ദീപനാളം കലാദേശീയ വാരികയിലൂടെ പരമ്പരയായി പ്രസിദ്ധീകരിച്ച കുറുക്കന്‍ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. കിച്ചു എന്ന കുറുക്കനായിരുന്നു പ്രധാന കഥാപത്രം. കിച്ചുക്കുറുക്കന്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും മനുഷ്യരാണ് എന്നതാണ് ഈ കഥകളുടെ സവിശേഷത.

ഓരോ ആഴ്ചയിലും ഓരോ കഥവീതം അച്ചടിച്ചുവന്നു. ഇരുന്നൂറില്‍പരം ആഴ്ചയോളും അന്ന് ഈ കഥകള്‍ പ്രസിദ്ധീകരിച്ചു. ഹാസ്യവും അക്കാലത്തെ രാഷ്ട്രീയവും കുറുക്കന്റെ കൗശലവും ഒക്കെ ചേര്‍ന്ന് വായനക്കാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ദീപനാളത്തില്‍ വന്ന കഥകളില്‍ നിന്നും തെരഞ്ഞെടുത്ത 101 കഥകളാണ് കുറുക്കന്‍ കഥകള്‍ എന്ന പേരില്‍ പിന്നീട് പുസ്തകമായത്.

നോവല്‍, കഥ, നാടകം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 120-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അന്തീനാട് ജോസിന്റെ ഇഷ്ടിക എന്ന നോവല്‍ പ്രസിദ്ധമാണ്. ഈ നോവല്‍ എഴുതുന്നതിന് മുന്നോടിയായി കട്ടച്ചിറയിലെ ഇഷ്ടിക കളത്തില്‍ ഒരു മാസത്തോളം ഇഷ്ടിക നിര്‍മ്മാണ തൊഴിലാളിയായി ജോസ് ജോലി ചെയ്തതും അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ജോസ് എഴുതിയ മൂന്ന് ഇന്ത്യന്‍ പ്രസിഡന്റുമാരുടെ ബാല്യകാലങ്ങള്‍ എന്ന കൃതി പ്രകാശനം ചെയ്തത് അന്തരിച്ച രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ആയിരുന്നു.

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഉള്‍പ്പെടെ രണ്ട് ഡസനോളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജോസ് പാലായ്ക്കടുത്ത് അന്തീനാട്ടില്‍ വെള്ളിയാംകണ്ടം കുടുംബത്തിലാണ് ലഭിച്ചത്. ഭാര്യ പരേതയായ മോളി. ഏക മകള്‍ മോനിക്ക മേരിയും മരുമകന്‍ ആല്‍ബിനും ബാങ്ക് ഉദ്യോഗസ്ഥരാണ്.


കിച്ചുക്കുറുക്കന്‍ ഇങ്ങനെ

കോന്നി വനാന്തരങ്ങളിലെ ആനച്ചന്തക്കടുത്ത് വലിയ ഇലവുഭാഗത്തെ ഒരു നിബിഢ വനത്തില്‍ ജനിച്ച കിച്ചുക്കുറുക്കന്‍ കുട്ടികളുടെ മനസ്സില്‍ നായകനായി കുടിയേറി. വളരെ ചെറുപ്പത്തില്‍ തന്നെ ഒരു പുലിയുമായുള്ള സംഘട്ടനത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട കിച്ചു പരിശ്രമം കൊണ്ടും കൗശലംകൊണ്ടും മാതാപിതാക്കളുടെ ഘാതകനായ പുലിയെ ചതിയില്‍പ്പെടുത്തി വധിച്ചതോടെ കാട്ടിലും നാട്ടിലും ഹീറോയായി മാറിയതായിരുന്നു കിച്ചുക്കുറുക്കന്‍ കഥ.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments