യെസ് വാർത്ത ക്രൈം ബ്യൂറോ
പകൽവിറ്റ തേക്കിൻ തടി രാത്രി മോഷ്ടിച്ച കേസിൽ പ്രതി പാലാ പോലീസിൻ്റെ പിടിയിൽ.
പൂവരണി താന്നിപ്പൊതിയിൽ വീട്ടിൽ വിൻസെൻ്റിനെ (50)യാണ് പാലാ സി. ഐ. കെ. പി. ടോംസൺ, എസ്. ഐ. എം.ഡി. അഭിലാഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
പോലീസ് വിവരിച്ച സംഭവം ഇങ്ങനെ;
തടിക്കച്ചവടക്കാരനായ വിൻസെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാള്‍ക്ക് തേക്കിന്റെ തടി വില്‍ക്കുകയായിരുന്നു .
ഈ വില്‍പ്പന നടത്തിയ തടി തന്നെയാണ് വിൻസെന്റ് രാത്രി എത്തി മോഷ്ടിച്ചത്. വിൻസെന്റ് മറ്റൊരാളില്‍ നിന്നും വാങ്ങിയ തടിയാണ് സലിമിന് വിറ്റത്.സലിം തടി പൂവരണി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും ഇത് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്തു .
എന്നാല്‍ എടുക്കാന്‍ ചെന്നപ്പോൾ തടി അവിടെ ഇല്ല. ഫോൺ വിളിച്ചിട്ട് വിൻസെൻ്റും വന്നില്ല. തുടർന്ന് സലീം പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു .
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ തടി മോഷ്ടിച്ചുകൊണ്ട് പോയത് വിൻസന്റ് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
തടി സലീമിനു കച്ചവടം നടത്തിയ അന്ന് രാത്രിതന്നെ വിൻസെൻ്റ്പിക്കപ്പ് വാനുമായി വന്ന് തടി മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വാന്‍ ഡ്രൈവറോട് തന്റെ തടിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തടി കയറ്റിക്കൊണ്ടു പോയത് .
പാലാ സ്റ്റേഷൻ എസ്.എച്ച്. ഒ. കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ. തോമസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
0 Comments