മഞ്ഞക്കടലായി ഈരാറ്റുപേട്ട, ഈഴവ മഹാസംഗമത്തില്‍ വെള്ളാപ്പള്ളി നടേശന് ഉജ്ജ്വല സ്വീകരണം





സുനില്‍ പാലാ

സാമൂഹ്യ നീതിക്കായി ശബ്ദിക്കുമ്പോള്‍ ജാതി പറഞ്ഞെന്ന് ആക്ഷേപിച്ച് വായ അടപ്പിക്കാന്‍ നോക്കേണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാഴികയ്ക്ക് നാല്പ്പതുവട്ടം മതേതരത്വം പറയുന്നവര്‍ സാമൂഹ്യ നീതിക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ഈരാറ്റുപേട്ട പി.ടി.എം.എസ്. ഓഡിറ്റോറിയത്തിലെ ആര്‍. ശങ്കര്‍ നഗറില്‍ നടത്തിയ ഈഴവ മഹാസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 


മലപ്പുറത്ത് താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന് വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിച്ചു. താന്‍ ഒരിക്കലും മുസ്ലീം വിരോധിയോ വര്‍ഗ്ഗീയവാദിയോ അല്ല. മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ മേഖലയിലടക്കം നിലനില്‍ക്കുന്ന ചില അസമത്വങ്ങളെ ചൂണ്ടിക്കാണിക്കുകയും അതുപരിഹരിക്കണമെന്ന് പലവട്ടം അപേക്ഷിച്ചിട്ടും പരിഹരിക്കാത്ത മുസ്ലീംലീഗിന്റെ നയങ്ങളെ തുറന്നുകാണിക്കുകയുമാണ് ചെയ്തത്. മുമ്പ് മുസ്ലീംലീഗുമായി ചേര്‍ന്ന് പലവട്ടം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ അധികാരത്തിലേറിയപ്പോഴൊക്കെ അവര്‍ ഇഴവരാദി പിന്നാക്ക സമുദായത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അമ്പത്തെട്ട് ശതമാനമുള്ള മുസ്ലീങ്ങള്‍ക്ക് മാത്രമാണവിടെ സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളുമൊക്കെയുള്ളത്. ഈ അസമത്വത്തെക്കുറിച്ച് പൊതുസമൂഹത്തോട് പറയാന്‍പോലും നമുക്ക് അവകാശമില്ലേ? വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കുടംപോലും തരാന്‍ കഴിയാത്ത ഭരണാധികാരികളുടെ സമീപനത്തെ തുറന്നുകാണിക്കുമ്പോള്‍ തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുകയായിരുന്നു പലരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 
 
മുസ്ലീംലീഗ് എന്ന പാര്‍ട്ടിയില്‍ മുസ്ലീങ്ങളല്ലാതെ മറ്റാരുമില്ല. ആ പാര്‍ട്ടികൊണ്ട് അതിലെ ചില സമ്പന്നര്‍ക്കല്ലാതെ പാവങ്ങള്‍ക്ക് ഒരു ഗുണവും കിട്ടുന്നുമില്ല. എസ്.എന്‍.ഡി.പി. യോഗത്തിന്റെ കേസുകള്‍ നടത്തുന്നതും കണക്കുകള്‍ നോക്കുന്നതും ഉള്‍പ്പെടെയുള്ള താക്കോല്‍ സ്ഥാനങ്ങളില്‍ മുസ്ലീം സഹോദരങ്ങളാണുള്ളതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഈഴവ സമൂഹത്തില്‍ യോഗ്യരായ ആളുകളില്ലാത്തതുകൊണ്ടല്ല ഇത്. ഒരമ്മയുടെ ഉദരത്തില്‍ ജനിച്ചവരെയെല്ലാം സഹോദരങ്ങളായി കാണുന്ന സമത്വ സമീപനമാണ് എസ്.എന്‍.ഡി.പി. യോഗത്തിനുള്ളത്. ബാബ്റി മസ്ജിദ് പ്രശ്നത്തില്‍ പള്ളി തകര്‍ത്തത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങിയവരാണ് ഈഴവ സമൂഹം. അത് പലരും മറന്നുപോവുകയാണ്. നിലയ്ക്കലില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പള്ളി പണിയാന്‍ എല്ലാവിധ പിന്തുണയും ഈഴവ സമൂഹം നല്കി. ഇതൊക്കെ സമുദായത്തിന്റെ സാമൂഹ്യ സാഹോദര്യ നിലപാടാണ് വെളിവാക്കുന്നതെന്നും വെള്ളാപ്പള്ളി തുടര്‍ന്നു.

എസ്.എന്‍.ഡി.പി യോഗം ഒരു സമരസംഘടനയാണ്. ആത്മീയ അടിത്തറയില്‍ നിന്ന് ഭൗതിക പുരോഗതി കൈവരിക്കണമെന്നാണ് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടുള്ളത്. ഗുരുവിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളും പറയുന്നവര്‍ ഗുരുവിന്റെ ഈശ്വരീയതയെപ്പറ്റി ഒന്നും പറയുന്നില്ല. ഗുരു പരബ്രഹ്മമാണെന്നും ലോകാവസാനംവരെ ആ വെളിച്ചം പ്രകാശിച്ചുകൊണ്ടിരിക്കുമെന്നും വെള്ളാപ്പള്ളി തുടര്‍ന്നു.

യോഗനേതൃത്വത്തില്‍ മുപ്പത് വര്‍ഷം പിന്നിട്ട വെള്ളാപ്പള്ളി നടേശന് മീനച്ചില്‍ യൂണിയന്റെ സ്നേഹാദരങ്ങളും സമ്മേളനത്തില്‍ സമര്‍പ്പിച്ചു. മീനച്ചില്‍ യൂണിയന്‍ വനിതാസംഘം മുന്നോട്ടുവച്ച ശാക്തേയം - സ്ത്രീശക്തി ശ്രീശക്തി സമാപന സമ്മേളനവും ഇതോടൊപ്പം നടന്നു.

യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന് മുന്നോടിയായി എസ്.എന്‍. ട്രസ്റ്റ് അംഗം പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തി. സമ്മേളനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ഇന്‍കംടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്., കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ്, എസ്.എന്‍.ഡി.പി. യോഗം കേന്ദ്രവനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്നേഹാദരവിന് വെള്ളാപ്പള്ളി നടേശന്‍ മറുപടി പറഞ്ഞു. കോട്ടയം സജീഷ് മണലേല്‍ ആമുഖ പ്രഭാഷണം നടത്തി. വൈക്കം സനീഷ് ശാന്തി ഗുരുസ്മരണ നടത്തി. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് സ്വാഗതവും, വനിതാ സംഘം ചെയര്‍പേഴ്സണ്‍ മിനര്‍വാ മോഹന്‍ നന്ദിയും പറഞ്ഞു.


യോഗത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല - തുഷാര്‍

ശ്രീനാരായണ ഗുരുദേവന്‍ കൊളുത്തിയ പവിത്രമായ പ്രകാശം ചൊരിയുന്ന എസ്.എന്‍.ഡി.പി. യോഗത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കീഴ്കോടതി മുതല്‍ സുപ്രീംകോടതി വരെ വിവിധ കേസുകളുമായി പലരും പലവട്ടം പോയിട്ടുണ്ട്. ഇന്നേവരെ ഒരു കേസില്‍പോലും യോഗത്തിനെതിരെ എതിര്‍വിധി ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലും എസ്.എന്‍.ഡി.പി. യോഗത്തിന്റെ പിന്തുണയോടെ ഈഴവ സമൂഹം ആര്‍ജ്ജിച്ച പുരോഗതി വളരെ വലുതാണെന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.



വെള്ളാപ്പള്ളിയ്ക്ക് ''ഒപ്പം'' ഉപഹാരമായി പവിത്രവിളക്ക്

വെള്ളാപ്പള്ളിയ്ക്ക് ''ഒപ്പം'' ഉപഹാരമായി നിലവിളക്ക്. മീനച്ചില്‍ യൂണിയന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങാനെത്തിയ വെള്ളാപ്പള്ളി നടേശനായി യൂണിയന്‍ നേതൃത്വം കാത്തുവച്ചിരുന്നത് ഒരപൂര്‍വ്വ സമ്മാനം; വെള്ളാപ്പള്ളിയുടെ ഉയരത്തിനൊപ്പമുള്ള വലിയ നിലവിളക്കാണ് സംഘാടകര്‍ സ്നേഹാദരപൂര്‍വ്വം സമര്‍പ്പിച്ചത്.

സമ്മേളന വേദിയില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ്, സജീവ് വയല, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിളക്കുയര്‍ത്തി സമര്‍പ്പിക്കുകയായിരുന്നു. വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നിലവിളക്കേറ്റുവാങ്ങി. സുവര്‍ണ്ണ ശോഭയോടുകൂടി തനിക്കൊപ്പം ഉയരമുള്ള ഈ നിലവിളക്ക് സമ്മാനമായി നല്‍കിയതില്‍ മീനച്ചില്‍ യൂണിയന്‍ നേതാക്കള്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ പ്രത്യേക നന്ദിയും അനുമോദനങ്ങളും അര്‍പ്പിച്ചു.


വരവേല്‍ക്കാന്‍ കൂറ്റന്‍ കേക്ക്; പ്രഗത്ഭരോടൊപ്പമുള്ള അറുപത്തിനാല് ചിത്രങ്ങള്‍

ഈരാറ്റുപേട്ടയിലെ തൊടുപുഴ-മുട്ടം കവലയില്‍ നിന്ന് മനോഹര വേഷങ്ങളണിഞ്ഞ കുമാരി സംഘത്തിന്റെ സ്വീകരണമേറ്റുവാങ്ങി വെള്ളാപ്പള്ളി നടേശന്‍ സമ്മേളന വേദിയായ പി.ടി.എം.എസ്. ഓഡിറ്റോറിയത്തിലെ ആര്‍. ശങ്കര്‍ നഗറിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ യൂണിയന്‍ നേതാക്കള്‍ ആദ്യം സമര്‍പ്പിച്ചത് കൂറ്റനൊരു കേക്ക്. ഇതില്‍ കെ.എം. മാണി, കെ. കരുണാകരന്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ നിരവധി പ്രമുഖരുമായുള്ള വെള്ളപ്പാള്ളി നടേശന്റെ അറുപത്തിനാല് ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. സമ്മേളനത്തിന് മുന്നോടിയായി തന്നെ വെള്ളാപ്പള്ളി നടേശന്‍ കേക്ക് മുറിച്ചു. ആദ്യമധുരം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയ്ക്ക്. തുടര്‍ന്ന് അവിടെ കൂടിയ വിശിഷ്ടാതിഥികള്‍ക്കെല്ലാം വെള്ളാപ്പള്ളി കേക്ക് പകര്‍ന്നു.



മഞ്ഞക്കടലായി ഈരാറ്റുപേട്ട, അലയടിച്ചാവേശം, ആവേശഭരിതരായി ശ്രീനാരായണീയര്‍


ഇന്നലെ ഉച്ചയിലെ വഴികളെല്ലാം ഈരാറ്റുപേട്ടയിലേക്കായിരുന്നു; നഗരത്തെ മഞ്ഞകടലാക്കി മഹാസമ്മേളനം. അലയടിച്ചാവേശം, ആവേശഭരിതരായി ആയിരക്കണക്കിന് സമുദായ പ്രവര്‍ത്തകര്‍.

ഇന്നലെ രാവിലെ മൂടിക്കെട്ടിയ ആകാശം ഉച്ചയോടെ ചിരിതൂകിയപ്പോള്‍ ഈരാറ്റുപേട്ടയിലെ നഗരവീഥികളിലെ പീതപതാകകളും ആഹ്ലാദപൂര്‍വ്വം തലയാട്ടി. ഉച്ചമുതല്‍ താലൂക്കിന്റെ വിവിധ മേഖലകളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പി.റ്റി.എം.എസ്. ഓഡിറ്റോറിയത്തിലെ ആര്‍. ശങ്കര്‍ നഗറിലേക്ക് ഒഴുകിയെത്തി. മീനച്ചില്‍ യൂണിയന് കീഴിലെ 49 ശാഖകളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെയുള്ള സമുദായ പ്രവര്‍ത്തകരാണ് ഈഴവമഹാസംഗമത്തില്‍ അണിചേര്‍ന്നത്. ഒരേ യൂണിഫോം ധാരികളായ 501 കുമാരിസംഘം പ്രവര്‍ത്തകരും യൂണിഫോം ധാരികളായ നൂറുകണക്കിന് വനിതാസംഘം പ്രവര്‍ത്തകരും വിവിധ നാടന്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമെല്ലാം ഉള്‍പ്പെടെ അണിചേര്‍ന്നാണ് വെള്ളാപ്പള്ളി നടേശനെയും മറ്റ് വിശിഷ്ടാതിഥികളെയും സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. തുടര്‍ന്ന് ചേര്‍ന്ന മഹാസമ്മേളനത്തില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ്, സജീവ് വയല, കെ.ആര്‍. ഷാജി, അനീഷ് പുല്ലുവേലില്‍, രാമപുരം സി.റ്റി. രാജന്‍, സാബു കൊടൂര്‍, സുധീഷ് ചെമ്പംകുളം, സജി കുന്നപ്പള്ളി, മിനര്‍വാ മോഹന്‍, സംഗീത അരുണ്‍, അരുണ്‍ കുളംമ്പള്ളി, ഗോപകുമാര്‍ പിറയാര്‍, രാജി ജിജിരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments