മഹാഗുരുവിൻ്റെ വാക്കുകൾ യാഥാർത്ഥ്യമാക്കണം.... കെഴുവംകുളം ക്ഷേത്രസന്നിധി അറിവിൻ്റെ ശ്രീകോവിലാകുമെന്ന് ദേവപ്രശ്ന പ്രവചനം...





സുനിൽ പാലാ

കെഴുവംകുളം ഗുരുദേവ- സുബ്രഹ്ണ്യ - ദേവീക്ഷേത്ര സന്നിധി അക്ഷരങ്ങളുടെയും അറിവിന്റെയും ശ്രീകോവിലായി വളരുമെന്ന് ദേവപ്രശ്‌നവിധി.


ഇന്നലെ ക്ഷേത്രസന്നിധിയില്‍ പ്രമുഖ ജ്യോതിഷി ഇടവട്ടം ഗോപിനാഥന്‍ നടത്തിയ പ്രശ്‌നചിന്തയിലാണിത് തെളിഞ്ഞത്.

പുരാതനകാലം മുതല്‍ കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന് കൊടുത്ത കളരി പ്രവര്‍ത്തിച്ച സ്ഥലമാണിത്. അക്ഷരങ്ങളുടെ ആ പവിത്രത ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. മാത്രമല്ല ശ്രീനാരായണ ഗുരുദേവന്‍ കെഴുവംകുളത്തെത്തിയപ്പോള്‍ അന്നുണ്ടായിരുന്ന സംസ്‌കൃത പാഠശാല വികസിപ്പിക്കണമെന്ന് സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി കൊടുത്ത കാര്യവും പ്രശ്‌നചിന്തകന്‍ വിശദീകരിച്ചു. ദീര്‍ഘവീക്ഷണമുണ്ടായിരുന്ന മഹാഗുരുവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുംവിധം ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉയര്‍ന്നാല്‍ അത് വളരെ പ്രശസ്തമാകുമെന്നും ദൈവജ്ഞന്‍ വിശദീകരിച്ചു.

ഉത്സവനാളിലെ ചില ആചാരങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ക്ഷേത്രത്തിന്റെ മൂലകേന്ദ്രം അന്യാധീനപ്പെട്ടുപോയി. ഇത് തിരികെ വാങ്ങി ഇവിടെ ഒരു വിളക്ക് കൊളുത്താനുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കണമെന്ന് പ്രശ്‌നചിന്തയില്‍ തെളിഞ്ഞു.
ഇതിനുള്ള വഴി നാട്ടിലെ പുതുതലമുറക്കാരായ ആളുകള്‍ക്ക് മുന്നില്‍ തെളിഞ്ഞുവരുമെന്നും ദൈവജ്ഞന്‍ പറഞ്ഞു. ഏഴു വർഷത്തിനുള്ളിൽ മൂല കേന്ദ്രത്തിൽ സ്ഥലം സ്വന്തമാക്കാൻ ഭക്തർക്ക് കഴിയും.

ക്ഷേത്രത്തിൽ പുരാതനമായി നടത്തിയിരുന്ന ഏകാദശി വ്രതവും വിഷ്ണുപൂജയും തുടരണം. സര്‍പ്പദൈവങ്ങള്‍ക്കും വേണ്ടവിധം പൂജ ലഭ്യമാക്കണം. ദേവീക്ഷേത്രത്തോട് ചേര്‍ന്നുള്ള പുരയിടം കെട്ടി സംരക്ഷിക്കണമെന്നും പ്രശ്‌നചിന്തയില്‍ വ്യക്തമായി.






നിലവിലുള്ള സര്‍പ്പങ്ങള്‍ക്കായി പ്രത്യേകം തറ നിര്‍മ്മിക്കണം. ഉത്സവങ്ങള്‍ക്കും കലശപൂജകള്‍ക്കും യാതൊരു മാറ്റവും  വരുത്താന്‍ പാടില്ല. ഉത്സവനാളില്‍ അറുനാഴിപായസം നിവേദിച്ച് ഭക്തജനങ്ങള്‍ക്കെല്ലാം വിതരണം ചെയ്യണമെന്നും പ്രശ്‌നചിന്തയില്‍ തെളിഞ്ഞു.





കെഴുവംകുളം 106-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഭാരവാഹികളായ പി.എന്‍. രാജു, കെ.ഐ. കരുണാകരന്‍, മനീഷ് മോഹന്‍, ക്ഷേത്രം തന്ത്രി വള്ളിപ്പടവില്‍ മോഹനന്‍ തന്ത്രികള്‍, മേല്‍ശാന്തി മഹേശ്വരന്‍ പമ്പാവാലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേവപ്രശ്‌നവിധികള്‍. പ്രശ്‌നചിന്ത കേള്‍ക്കാന്‍ നിരവധി ഭക്തരുമെത്തിയിരുന്നു.
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments